2009 മേയ് 13, ബുധനാഴ്‌ച

സ്ത്രീ പുരുഷ സംവരണം: ഒരു പ്രവാസി മലയാളി മോഡല്‍

ഇന്ത്യയില്‍ കാലങ്ങളായി ചര്ച്ച നടക്കുന്ന ഒരു വിഷയമാണ്‌ സ്ത്രീ പുരുഷ സംവരണം എങ്ങനെ നിലനിര്‍ത്തണം എന്നത്. മുപ്പത്തി മൂന്ന് ശതമാനം വേണോ വേണ്ടയോ എന്നതാണ് പാര്‍ലമെന്റിലെ പ്രധാന തര്‍ക്കവിഷയം. ശ്രീമതി സോണിയ ഗാന്ധി നയിക്കുന്ന സര്‍ക്കാര്‍ അഞ്ചു വര്ഷം ഭരണത്തില്‍ ഉണ്ടായിരുന്നിട്ടും അവര്ക്കു ആ നിയമം നിലവില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ല എന്ന് മനസിലാക്കുമ്പോള്‍ പുരുഷന്മാരുടെ എതിര്‍പ്പ് ശക്തമാണെന്ന് കാണാം. നിയമം നിലവില്‍ വന്നാല്‍ പല നിയമസഭ -ലോകസഭ -രാജ്യസഭ മണ്ഡലങ്ങളും സ്ത്രീകള്‍ക്ക് വേണ്ടി സംവരണം ചെയ്യപ്പെടും. അപ്പോള്‍ ഇരുപതും മുപ്പതും വര്‍ഷമായി കുടുംബപരമായി സംരക്ഷിച്ചു പോരുന്ന മണ്ഡലങ്ങള്‍ വേറെ പെണ്ണുങ്ങള്‍ കൊണ്ടുപോകും. ഇനി വീട്ടില്‍ നിന്നും ആരേലും സ്ത്രീകളെ മല്സരിപ്പിക്കനമെന്നു വച്ചാല്‍ കുടുംബ( ങള്‍ ) കലഹം ഉറപ്പാണ്‌. അത് മനസിലാക്കിയ ദേശിയ കക്ഷികളിലെ പ്രമുഘര്‍ ആ ബില്‍ ചര്‍ച്ചയില്‍ വരുമ്പോള്‍ അത് എന്ത്തു വിലകൊടുത്തും പരാജയപെടുത്‌ും. അപ്പോള്‍ പുരുഷന്മാര്‍ വിചാരിച്ചാല്‍ ആ നിയമം ഒരിക്കലും പാര്‍ലമെന്റില്‍ പാസാകില്ല. നാട്ടില്‍ അതാണ് സ്ഥിതി എങ്കില്‍ അതല്ല പ്രവാസി ഇന്ത്യക്കാരന്‍ (മലയാളികള്‍ തീര്‍ച്ച) കാണുന്ന സ്ത്രീ പുരുഷ ലോകം. അതെന്താ?

അതാണ് മലയാളിയുടെ മഹാ മനസ്കത . ലോകത്തിന്റെയും ഇന്ത്യയുടെയും മുന്‍പില്‍ മലയാളിയുടെ മറ്റൊരു മാതൃക. ലോകത്തില്‍ ഒരു ശക്തിക്കും ഇന്നേ വരെ മനസിലാക്കാന്‍ കഴിയാത്ത മനസിനുടമാകളാണ് നമ്മള്‍. റബ്ബര്‍ പോലെ പല ഷേപ്പ് എടുക്കാന്‍ യാതൊരു മടിയുമില്ല. നാട്ടില്‍കഴിയുമ്പോള്‍ ഒരു പുരുഷന്‍ രാവിലെ ഉറക്കമുണര്‍ന്നാല്‍ ആദ്യം തന്നെ ഒരു ചായ കുടിക്കണം. പത്രത്തില്‍ ഒന്നു കണ്ണോടിച്ചു തലേ ദിവസം നടന്ന രാഷ്ട്രീയ നാടകങ്ങള്‍, കൊലപാതകങ്ങള്‍, പീഡനങ്ങള്‍ എല്ലാം ഒന്നു കാണണം. അമ്മയോ ഭാര്യയോ ഭക്ഷണം എടുത്തു മേശ പുറത്തു റെഡി ആക്കി വക്കണം. വച്ചാലോ എടുത്തു കഴിക്കും. പക്ഷെ ഉപ്പില്ല , പുളിയില്ല, എരുവില്ല, മണമില്ല ഇങ്ങനെ നൂറു കണക്കിന് പരതികള്‍ പറഞ്ഞിരിക്കും . അത് കഴിഞ്ഞാല്‍ ജോലിക്ക് പോകാനുള്ള തുണികള്‍ , ബാഗ്‌, ചിലപ്പോള്‍ ഉച്ചഭക്ഷണം എല്ലാം റെഡി ആക്കി വച്ചിരിക്കണം. ഏതേലും സ്ഥാനം തെറ്റി കണ്ടാല്‍ വഴക്ക് ഉറപ്പാണ്. ഇനി വൈകിട്ട് വന്നാലോ ചായ റെഡി ആയിരിക്കണം. വൈകിട്ട് ഊണിനു മൂന്ന് കൂട്ടം എങ്കിലും വിഭവങ്ങള്‍ നിര്‍ബന്ധമാണ്‌. സസുഖം ഒന്നു മയങ്ങാന്‍ തുടങ്ങിയാലേ സ്ത്രീ കഥാപാത്രം അടുക്കളേല്‍ നിന്നും പാത്രം ഒക്കെ കഴുകി , നാളത്തേക്ക് തയ്യാറായി എത്തുകയുള്ളൂ. ഇത്രയും സമയത്തിനിടക്ക് ഒരു നല്ല വാക്ക് സ്ത്രീയോട് പറയുന്ന മലയാളി പുരുഷന്മാര്‍ വളരെ കുറവല്ലേ.കാരണം നല്ലത് പറഞ്ഞാല്‍ അവള്‍ക്ക് അഹങ്കാരം വന്നാല്‍ ... മനപൂര്‍വ്വം ഒരു ഒഴിഞ്ഞു നില്‍പ്പ്.

അവിടെയാണ് പ്രവാസിയുടെ മോഡല്‍ വരുക. നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞു വരുന്ന ഭാര്യക്ക്, ഭര്ത്താവ് രാവിലെ കുളിച്ചു റെഡി ആയി ചായയുമായി വന്നു നില്ക്കുന്ന ആ മനോഹര കാഴ്ച നിങ്ങള്ക്ക് കാണാന്‍ പറ്റുമോ. ഇല്ല. അത് കഴിഞ്ഞാലോ. രണ്ടു ദിവസം പഴക്കമുള്ള ഭക്ഷണം ഓവനില്‍ വച്ചു ചൂടാക്കി ഒരുമിച്ചുള്ള ആ ഒത്തുചേരല്‍ എത്ര മനോഹരം. എരുവ് വേണ്ട, മയം വേണ്ട ഒന്നും വേണ്ട. ഫ്രിഡ്ജ്‌ ,ഓവന്‍, ഫ്രീസര്‍ തുടങ്ങിയ ഗൃഹ ഉപകരണങ്ങള്‍ കണ്ടുപിടിച്ച മഹാന്മാര്‍ക്ക് നന്ദി ചൊല്ലി തീര്‍ക്കുവാനീ ജീവിതം പോരാ......നാട്ടില്‍ നിന്നും അച്ചാര്‍ കുപ്പികളിലാക്കി വരുന്നതിനാലും, ഒരു മാതിരി സാധനങളെല്ലാം പാക്കറ്റ് പരുവത്തില്‍ ( ബീഫ് ,ചിക്കന്‍, മീന്‍ ) വരുന്നതിനാലും ഉച്ചക്കും വൈകിട്ടും സാധങ്ങള്‍ റെഡി. ആര് ചൂടാക്കും എന്ന് മാത്രം തീരുമാനിച്ചാല്‍ മതി. അങ്ങനെ സ്ത്രീകളെ ഭക്ഷണം ഉണ്ടാക്കാനും, തുണികള്‍ അലക്കാനും, സൂര്യ പ്രകാശം കണ്ടാല്‍ ഉണക്കാനും, കുട്ടികളെ നോക്കാനും , കുളിപ്പിക്കാനും അങ്ങനെ മുറ്റം അടിക്കുനത് ഒഴിച്ച് (അത് ഇല്ലാത്തതു കൊണ്ടാണ് കേട്ടോ) എല്ലാ കാരിയത്തിലും സഹായിക്കുന്ന പുരുഷനെ നിങ്ങള്ക്ക് കേരളത്തില്‍ കാണാന്‍ പറ്റുമോ. ഇനി ഉണ്ടേല്‍ തന്നെ അവനെ നിങ്ങള്‍ അച്ചി കോന്തന്‍ എന്നല്ലേ വിളിക്കുന്നെ....പാടില്ല പാടില്ല.. ഇതേ ഇവിടെ ഒരു വലിയ സമൂഹം പുരുഷന്മാര്‍ ചിലപ്പോള്‍ സ്ത്രീകളെക്കാള്‍ ആത്മാര്‍ഥമായി കുടുബ്ബം നോക്കുന്നു. ശ്രീമതി സോണിയ ഗാന്ധി നിങ്ങള്‍ മറ്റു നേതാക്കന്‍ മാരേം കൂട്ട്ടി ഒരാഴ്ച പ്രവാസിയായി ജീവിക്കുക്ക. ഇന്ത്യക്ക് മാതൃകയായ സ്ത്രീ പുരുഷ സമത്വത്തിന്റെ സുന്ദര കാഴ്ച നിങ്ങള്ക്ക് ഇവിടെ കാണാം. മലയാളി പുരുഷന്മാരുടെ മഹാമനസ്കതയുടെ ഉദാത്തമായ സാക്ഷാത്കാരം വന്നു കാണുക..ഇന്ത്യയിലെ സ്ത്രീകള്‍ക്കും കൊതി വരട്ടേ..

ഇതെല്ലാം എഴുതി കൊണ്ടിരുന്നു സമയം പോയതറിഞ്ഞില്ല.അടുപ്പില്‍ ചോറ് കിടന്നു തിളക്കുന്നു. വാങ്ങി വെക്കണം.. പ്രവാസിയക്‌ുനതിനു മുമ്പു ഞാന്‍ അടുക്കളെ വഴി പോകുമായിരുന്നു ..എന്തിന്‌..കഴിക്കാനും പുറകിലെതൊടിയില്‍ ഇറങ്ങാനും ..പിന്നേ കാണാം..

2009 മേയ് 11, തിങ്കളാഴ്‌ച

ശില്പ ഷെട്ടിയും ഞാനും ?

നമ്മുടെ നാട്ടില്‍ കാണുന്ന പല നല്ല കാരൃങ്ങളുടെയും വില പലപ്പോഴും നമ്മള്‍ മലയാളികള്‍ കാണാറില്ല. ദൈവത്തിന്റെ സ്വന്തം നാട് പലപ്പോഴും നമ്മുടെ തന്നെ അഭിപ്രായത്തില്‍ പഴഞ്ചനും വികസന വിരോധിയും ഒക്കെ ആകാറുണ്ട്. നമ്മുടെ സ്വന്തം പൈതൃകത്തിന്റെ ഭാഗമായ പലതും പ്രവാസികള്‍ക്ക് ഇവിടെ ഈ നാട്ടില്‍ കാണാന്‍ പറ്റില്ല. അതിഥി ദേവോ ഭവഃ എന്ന്‍ നമ്മള്‍ കരുതുമ്പോള്‍ അതിഥി അടിമ ഭവഃ എന്നതാണ് പലപ്പോഴും ഒരു പ്രവാസിക്ക് വിധി. ജോലി സ്ഥലത്തും പൊതു വീഥികളും നടക്കുമ്പോള്‍ വംശീയതയുടെ പേരില്‍ പ്രവാസികള്‍ അധിഷേപങ്ങള് സഹിക്കേണ്ടി വരുന്ന സംഭവങ്ങള്‍ പ്രവാസി നിക്ഷേപങ്ങളെ വാനോളം ഉയര്ത്തി കാണിക്കുന്ന സര്‍ക്കാരുകള്‍ എന്തേ മറച്ചു പിടിക്കുന്നു‌. മന്ത്രിമാരെ, നിങ്ങള്‍ക്ക് എന്തേ അതിനായി ഒന്നും ചെയ്യാന്‍ സാധിക്കുന്നില്ല?. എന്ത് കൊണ്ടു വളരുന്ന ഇന്ത്യയുടെ മുഖം മറ്റുള്ളവര്‍ക്ക് നിങ്ങള്‍ കാണിച്ചു കൊടുക്കുന്നില്ല?. ഇന്ത്യയിന്നും മറ്റു പല നാട്ടുകാര്‍ക്കും ചേരികളുടെ നാടാണ്. പൌരന്മാരുടെ അവകാശങ്ങള്‍ മറ്റുള്ള രാജ്യങ്ങളില് എത്ര മാത്രം സുരഷിതമാണ്‌ എന്ന് ഇന്ത്യയിലെ ഒരു സര്‍ക്കാരും തിരയാറില്ല. അതെ സമയം ഒരു വിദേശിയുടെ മേല്‍ ചെറിയ ഒരു കടന്നുകയറ്റം നമ്മുടെ നാട്ടില്‍ ഉണ്ടായാല്‍ മാധ്യമങ്ങള്‍ ഉള്‍പടെ അത് ആഘോഷിക്കും. ശില്പ ഷെട്ടിയുടെ നേരെ വംശീയ അധിഷേപം ഉണ്ടായപ്പോള്‍ ലോകം മുഴുവന്‍ അത് ചര്‍ച്ചയായി. പിന്നെ എന്ത് ഉണ്ടായി. ശില്പ ഷെട്ടി പെട്ടന്ന് ലോകം മുഴുവന്‍ അറിയപെടുന്ന നടിയായി. അവരുടെ സാമ്പത്തിക അടിത്തറയും പ്രശസ്തിയും മാത്രം മെച്ചപെട്ടു. എന്നാല്‍ കാതലായ പ്രശ്നം അവിടെ തന്നെ കിടന്നു. നമ്മുടെ നാടിനു മാതൃകയാക്കാവുന്ന പലതും നമ്മുടെ നേതാക്കള്‍ വന്നു കാണാറുണ്ട്. പക്ഷെ പ്രവാസി വോട്ട് അവകാശമോ, പൊതു പ്രശ്നങലോ വരുമ്പോള്‍ അവര്‍ ഓടി ഒളിക്കും.

വിവിധങ്ങളായ പ്രവാസികളുടെ അനുഭവങ്ങള്‍ ചേര്ത്തു വായിച്ചാല്‍ വംശീയതയുടെ വിവിധ തലങ്ങള്‍ എല്ലാവര്‍ക്കും മനസിലാക്കാം. ഇവിടുത്തെ ജനങ്ങള്‍ ശക്തമായ നിയമങ്ങളാല്‍ സംരക്ഷിക്കപെട്ടിരിക്കുന്നു. ഒരു ഇന്ത്യകാരന്‍ ഇവിടെ വച്ചു അക്രമിക്കപെട്ടാല്‍ ഒരു ചുക്കും ഉണ്ടാവാറില്ല എന്ന് ചിലരെങ്കിലും വിചാരിക്കുന്നു . അതിനാല്‍ പ്രവാസികള്‍ ഇതെല്ലാം അനുഭവിക്കട്ടെ എന്ന് മിക്കവാറും കരുതുന്നു. ഒരു സാധാരണ മലയാളി ഇതു വായിച്ചാല്‍ ഇങ്ങനെ വിചാരിക്കും:-"അവര്‍ കാശുണ്ടാക്കാന്‍ പോയവരല്ലേ. പെട്ടെന്ന് മുതലാളി വര്‍ഗമാകുന്നവര്‍. ഇനി അല്ലേലും നമുക്കിപ്പോ എന്താ ?. നമ്മളെ ഇതു ഒരു രീതിയിലും ബാധികില്ലലോ. വെറുതെ സമയം കളയാന്‍ ...... നമ്മള്‍ക്ക് തന്നെ നൂറു കണക്കിന് പ്രശ്നങ്ങള്‍ കിടക്കുന്നു‌."

അങ്ങനെ ചിന്തിക്കുന്ന ഒരു മലയാളി ആരുന്നു ഞാനും. ദെ... ഇന്നലെ വരെ. പക്ഷെ ഒരു പത്തു വയസുകാരന്‍ സായിപ്പു വഴിയില്‍ തടഞ്ഞു നിറുത്തി അവന്റെ ബാക്ക് ബലമായി എന്നെ കാണിച്ചപ്പോള്‍ എനിക്കു ഓര്മ വന്നു..ഏത്. എന്റെ അവകാശങ്ങള്‍. പക്ഷെ ഇനി അവന് എന്നോട് അങ്ങനെ കാണിക്കാന്‍ പറ്റില്ല. കാരണം ഞാന്‍ ആ വഴി ഇപ്പോള്‍ പോകാറില്ല.....കാരണം..ഞാന്‍ ഒരു മലയാളി അല്ലെ.. വെറുതെ എന്തിനാ ഒന്നും കൂടി അത് കാണുന്നേ. അല്ലെ.....വേറെ വല്ലതും ഇനി കാണിക്കാന്‍ വച്ചിട്ടുണ്ടോ എന്ന് അറിയില്ലതാനും..

(NB: ശില്പ ഷെട്ടിക്ക് അധിഷേപം ഉണ്ടായപ്പോ പത്രവും ചാനലും വന്നു...എനിക്കു അതുണ്ടാവില്ല.. കാരണം ഞാന്‍ ഒരു സെലിബ്രിറ്റി അല്ല...കച്ചവട സാധ്യത വളരെ കുറവാണു സാധാരണകാര്‍ക്ക്‌ )

എന്തിനു വേണ്ടി ?

പ്രിയ സുഹൃത്തുക്കളെ ,

ഇങ്ങനെ ഒരു ബ്ലോഗ് തുടങ്ങാന്‍ തോന്നിയത് പല കാരണങ്ങള്‍
കൊണ്ടാണ്. നമ്മള്‍ എല്ലാവര്‍ക്കും പ്രവാസികള്‍ ആകാന്‍ പല കാരണങ്ങള്‍ കൊണ്ടു സാധിക്കില്ല. അപ്പോള്‍ യഥാര്‍ഥത്തില്‍ ഒരു പ്രവാസിയുടെ ജീവിതത്തില്‍ കാണുന്ന കാഴ്ച്ചകള്‍ താത്പര്യം ഉള്ളവരുമായി പങ്കു വയ്കാനാണ് ഈ സംരംഭം. പിന്നെ നമ്മുടെ മലയാള ഭാഷ അതിന്റെ തന്നെ ലിപികള്‍ ഉപയോഗിച്ചു എഴുതാന്‍ മറ്റൊരു നാട്ടില്‍ നിന്നും സാധിക്കുന്ന സന്തോഷം ഒപ്പമുണ്ട്. അഭിപ്രായങ്ങളും കണ്ട കാഴ്ചകളും പറയാന്‍ ഒരു വേദി ആകണം ബ്ലോഗ് എന്ന് കരുതുന്നു. എന്റെ നാട്ടിലെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്കായി ഈ ബ്ലോഗ് സമര്‍പ്പിക്കുന്നു. ഒപ്പം നന്ദിയും. മലയാളം ഫോണ്ടിന്റെ പരിമിധികള്‍ കൊണ്ടു അക്ഷരത്തെറ്റ് കണ്ടാല്‍ സാധാരണ മലയാളികള്‍ കാണിക്കുന്ന പോലെ തെറ്റു കണ്ടു പിടിച്ചു കളിയാക്കരുത്. സാദരം ചുമ്മാ ക്ഷമിക്കുക. ഒരു പാടു മിനകെട്ടു ടൈപ്പ് ചെയ്തതാ...