2009 മേയ് 28, വ്യാഴാഴ്‌ച

രാജവാഴ്ച

മoഗളം പത്രം പ്രസിദ്ധികരിച്ച ( റിപ്പോര്ട്ട് :കെ . എന്‍ അശോക്‌ ) ഒരു വാര്ത്താ വായിക്കാത്ത ആളുകള്‍ കാണുക. അടുത്ത ജന്മത്തിലെങ്കിലും ഒരു മന്ത്രി ആകാന്‍ പ്രാര്‍ത്ഥിക്കുക.

നേതാക്കളുടെ കാലുപിടിച്ചും ലോബീയിംഗ്‌ നടത്തിയുമൊക്കെ ഒരു സഹമന്ത്രി സ്‌ഥാനമെങ്കിലും ഒപ്പിച്ചെടുത്താല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഡല്‍ഹിയില്‍ രാജവാഴ്‌ച തന്നെ ഇവരെ കാത്തിരിക്കുന്നു. അത്രയേറെ ആനുകൂല്യങ്ങളും സര്‍വ സന്നാഹങ്ങളുമാണ്‌ മന്ത്രിമാര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്‌. ജനസേവനത്തിനായി ലഭിക്കുന്ന സൗജന്യങ്ങളും പറ്റി അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ കുശാല്‍. വകുപ്പു സെക്രട്ടറിമാരോടു തുല്യപ്പെടുത്തിയാണ്‌ മന്ത്രിമാര്‍ക്ക്‌ ശമ്പളം നിശ്‌ചയിച്ചിട്ടുള്ളതെങ്കിലും ക്ഷാമബത്ത, യാത്രാ ബത്ത ഉള്‍പ്പെടെ കൂട്ടിക്കഴിയുമ്പോള്‍ ഒരു മാസം ഒരുലക്ഷത്തിനു മേലാണ്‌ മന്ത്രിമാരുടെ ശമ്പളം. എം.പിമാര്‍ക്കുള്ള മണ്ഡല ബത്തയായ 20,000 രൂപ ഇതിനു പുറമെ കിട്ടും. ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്ക്‌ 16 പേരെയും സഹമന്ത്രിമാര്‍ക്ക്‌ 13 പേരെയുമാണ്‌ സഹായികളായി അനുവദിക്കുന്നത്‌. ഇവര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കും. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി സിവില്‍ സര്‍വീസുകാരനാകണമെന്നാണ്‌ ചട്ടങ്ങള്‍ അനുശാസിക്കുന്നത്‌. ഇദ്ദേഹത്തിന്‌ വകുപ്പു സെക്രട്ടറിയുടെ അതേ പദവിയും ശമ്പളവും തന്നെ ലഭിക്കും. ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്ക്‌ പ്രൈവറ്റ്‌ സെക്രട്ടറിക്കു പുറമെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒ.എസ്‌.ഡി), അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി, അസി. പ്രൈവറ്റ്‌ സെക്രട്ടറി, ഫസ്‌റ്റ് പി.എ, സെക്കന്റ്‌ പി.എ, യു.ഡി ക്ലാര്‍ക്ക്‌, എല്‍.ഡി ക്ലാര്‍ക്ക്‌, മെസഞ്ചര്‍, മൂന്ന്‌ പ്യൂണുമാര്‍ തുടങ്ങിയവരെ ലഭിക്കും. നാട്ടിലും ഡല്‍ഹിയിലും ഓരോ വാഹനവും സൗജന്യ പെട്രോളും മന്ത്രിമാര്‍ക്കുണ്ട്‌. ഔദ്യോഗിക ആവശ്യത്തിനും സ്വകാര്യ ആവശ്യത്തിനും ഓരോ ഡ്രൈവര്‍മാരെയും നിയമിക്കാം. തോട്ടക്കാരനെയും ബാര്‍ബറെയുമൊക്കെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഒപ്പിച്ചെടുക്കുന്ന മന്ത്രിമാരുമുണ്ട്‌. പ്രൈവറ്റ്‌ സെക്രട്ടറിക്കും പ്രത്യേക വാഹനവും ഡ്രൈവറെയും ലഭിക്കും. ഇവര്‍ക്ക്‌ ശമ്പളം നല്‍കുന്നത്‌ സര്‍ക്കാര്‍ കണക്കില്‍ ശമ്പള സ്‌കെയില്‍ അനുസരിച്ചാണ്‌. സഹമന്ത്രിമാര്‍ക്ക്‌ ഒ.എസ്‌.ഡിയെ കിട്ടില്ല. എന്നാല്‍ ഏതെങ്കിലും രണ്ടു പദവികള്‍ സറണ്ടര്‍ ചെയ്‌താല്‍ ഒ.എസ്‌.ഡിയെ ലഭിക്കും. ഡല്‍ഹി പോലീസില്‍ നിന്ന്‌ മൂന്നു പേര്‍ ഊഴമിട്ട്‌ പ്രൈവറ്റ്‌ സെക്യൂരിറ്റി ഓഫീസറായി എപ്പോഴും മന്ത്രിക്കൊപ്പമുണ്ടാകും. സംസ്‌ഥാനങ്ങളിലെത്തിയാല്‍ ഈ ചുമതല അതാത്‌ നാട്ടിലെ പോലീസുകാര്‍ക്കാണ്‌.

ഡല്‍ഹിയുടെ ഹൃദയ ഭാഗമായ ല്യൂട്ട്യന്‍സ്‌ മേഖലയില്‍ വമ്പന്‍ ബംഗ്ലാവാണ്‌ മന്ത്രിമാരെ കാത്തിരിക്കുന്ന പ്രധാന ആകര്‍ഷണം. എല്ലാ ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്കും മിക്ക സഹമന്ത്രിമാര്‍ക്കും എട്ടോളം മുറികളും അതിനൊത്ത ചുറ്റുപാടുമുള്ള ഈ ബംഗ്ലാവുകള്‍ ലഭിക്കും. ഘടകകക്ഷികളും സമ്മര്‍ദ്ദ തന്ത്രക്കാരുമൊക്കെ പിടിമുറുക്കുന്നതോടെ സഹമന്ത്രിമാരുടെ എണ്ണം വര്‍ധിക്കുന്നതു കൊണ്ട്‌ ചില 'ഹതഭാഗ്യര്‍'ക്കു മാത്രമാണ്‌ ഇവിടെ വീടു ലഭിക്കാതെ ഫ്‌ളാറ്റുകളിലേക്ക്‌ ഒതുങ്ങേണ്ടി വരുന്നത്‌. നാലു മുറികളുള്ള ഫ്‌ളാറ്റുകളാണ്‌ ഇവ. പ്രത്യേക സുരക്ഷാ ഭീഷണിയൊന്നുമില്ലെങ്കിലും വീടിനു മുമ്പില്‍ കൂട്ടിലടച്ച്‌ തോക്കുമായി സുരക്ഷാ ഭടന്‍ ഏതുനേരവും കാവലുണ്ടാവും. ചെറിയ ഭീഷണികളുള്ള മന്ത്രിമാര്‍ക്കാണെങ്കില്‍ കുറഞ്ഞത്‌ രണ്ട്‌ പോലീസ്‌ ജീപ്പെങ്കിലും വീടിനു മുന്നില്‍ പാര്‍ക്കു ചെയ്‌തിട്ടുമുണ്ടാകും.വര്‍ഷത്തില്‍ 48 തവണ മന്ത്രിമാര്‍ക്ക്‌ തനിച്ചും 12 തവണ കുടുംബത്തോടൊപ്പവും വിമാനത്തില്‍ സൗജന്യമായി ബിസിനസ്‌ ക്ലാസില്‍ യാത്ര ചെയ്യാം. എന്നാല്‍ ഔദ്യോഗികവും അത്യാവശ്യവുമായ കാര്യങ്ങളുടെ പേരില്‍ വര്‍ഷത്തില്‍ നൂറിലേറെ പ്രാവശ്യം വിമാനത്തില്‍ യാത്ര ചെയ്യുന്ന മന്ത്രിമാരുമുണ്ട്‌. കൂടെയുള്ള സഹായി താഴ്‌ന്ന ക്ലാസില്‍ ഇരിക്കണമെന്നേയുള്ളൂ. ട്രെയിനുകളിലും മന്ത്രിക്കും കുടുംബത്തിനും ഫസ്‌റ്റ് ക്ലാസ്‌ യാത്ര സൗജന്യമാണ്‌. ഫര്‍ണിച്ചറുകള്‍, വൈദ്യുതി ഉപകരണങ്ങള്‍, വീടു മോടി പിടിപ്പിക്കല്‍ എന്നിവയൊക്കെ സൗജന്യ നിരക്കിലാണ്‌. ക്യാബിനറ്റ്‌ മന്ത്രിക്ക്‌ ഇതിനായി രണ്ടര ലക്ഷം രൂപയും സഹമന്ത്രിക്ക്‌ രണ്ടു ലക്ഷവുമാണ്‌ കിട്ടുക. യഥാര്‍ഥ തുക കണക്കാക്കിയാല്‍ ഇത്‌ കോടികള്‍ വരും. ഇഷ്‌ടം പോലെ ഉപയോഗിക്കാവുന്ന ഫോണാണ്‌ മന്ത്രിയായാലുള്ള മറ്റൊരു ആകര്‍ഷണം. മൂന്നു ഫോണ്‍ വീതം ഓഫീസിലും വീട്ടിലും ഉണ്ടാവും. ഇതില്‍ ഓരോ ഫോണില്‍ വീതം എസ്‌.ടി.ഡി, ഐ.എസ്‌.ഡി സൗകര്യവും. വിളികള്‍ സൗജന്യവും പരിധിയില്ലാത്തതുമാണ്‌. മന്ത്രിക്കും കുടുംബത്തിനും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ സൗജന്യമാണ്‌. മന്ത്രിയുടെ ചികിത്സ മാത്രമാണെങ്കില്‍ ഏത്‌ ആശുപത്രിയില്‍ ആയാലും സര്‍ക്കാര്‍ തന്നെ മുഴുവന്‍ ചെലവും വഹിക്കും. വിദേശ യാത്രയില്‍ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെയും ഒരു സഹായിയേയും കൊണ്ടു പോകാം. വിദേശ യാത്ര സര്‍ക്കാര്‍ ചെലവിലാകണമെങ്കില്‍ ഔദ്യോഗിക പരിപാടിയാകണമെന്നതു കൊണ്ട്‌ സ്വകാര്യ യാത്രകളും ഔദ്യോഗികമാക്കി മന്ത്രിമാര്‍ 'സ്വന്തം' ചെലവു കുറയ്‌ക്കുന്നു. (കടപാട് : മംഗളം ഡെയിലി )

2009 മേയ് 25, തിങ്കളാഴ്‌ച

അച്ഛന്‍ ഉറങ്ങാത്ത വീട്

മക്കള്‍ രാക്ഷ്ട്രീയം ഇന്ത്യയില്‍ പുതുമയുള്ള ഒരു വിഷയമല്ല. കേരളത്തില്‍ അതിന്റെ ഏറ്റവും വലിയ ഇര ആയതു കെ. കരുണാകരന്‍ ആയിരുന്നു. തന്റെ രണ്ടു മക്കളെ രാക്ഷ്ട്രീയത്തില് ഉയര്ത്തി കൊണ്ടു വരാന്‍ അദ്ദേഹം ഒരു പാടു വിമര്‍ശനങ്ങള്‍ സഹിച്ചു. എല്ലാം പോട്ടെ. അതിന്റെ എല്ലാം അവസാനം ഇന്ത്യന്‍ രക്ഷ്ട്രീയത്തിലെ രാജാവായിരുന്ന കരുണാകരന്‍ ഒന്നുമല്ലാതായി മാറി. മക്കള്‍ രണ്ടു പേരും വലിയ നിലകളില്‍ എത്തിയില്ല. മുരളിധരന്‍ തോല്‍വികള്‍ മാത്രം കൈ മുതലാക്കി മുമ്പോട്ടു പോകുന്നു. പദ്മജ കോണ്ഗ്രസ് പാര്‍ട്ടിയില്‍ ഒരു മൂലക്കിരിക്കുന്നു. പാലാക്കാരുടെ അപ്പസ്തോലന്‍ മാണി സര്‍ മകനെ ഇത്തവണ ഡല്‍ഹിക്ക് വണ്ടി കയറ്റി കേരളത്തിലെ പല നേതാക്കന്മാര്‍ക്കും അസൂയ ഉണ്ടാക്കി. കേരളത്തില്‍ അങ്ങനെ പോകുമ്പോള്‍ നമ്മുടെ അയല്‍ക്കാര്‍ വേറൊരു പ്രശ്നം തീര്‍ക്കാന്‍ പല വഴികള്‍ നോക്കുന്നു. ആരന്നല്ലേ...കലൈഞ്ജര്‍ കരുണാനിധി. പ്രശ്നം കേന്ദ്രം നല്കിയ ഏഴു മന്ത്രി സ്ഥാനം എങ്ങനെ വീതിക്കണം എന്നുള്ളതാണ്.

കരുണാനിധിക്ക് മൊത്തം മൂന്നു കുടുംബങ്ങള്‍ ആണ് ഉള്ളത്. മൂത്ത ഭാര്യയില്‍ ഉള്ള മകന്‍ മുത്തു മരണമടഞ്ഞു. രണ്ടാം ഭാര്യയില്‍ ഉള്ള മക്കളില്‍ സ്റ്റാലിന്‍ തമിഴ്നാട് മുഖ്യമന്ത്രി ആവാന്‍ റെഡി ആയി ഇരിക്കുന്നു. അല്പം പ്രശനകാരനായ അഴഗിരി കേന്ദ്രത്തിലേക്ക് പോട്ടെ എന്ന് കരുണാനിധി ആഗ്രഹിക്കുന്നു. മിച്ചം രണ്ടു മക്കള്‍. സെല്‍വി , തമിലരശു എന്നിവര്‍ ഇനിയും ഒന്നുമായിട്ടില്ല. മൂന്നാം ഭാര്യയില്‍ ഉള്ള കനിമൊഴി പണ്ടേ രാജ്യസഭയില്‍ ഉണ്ട്. ഈ തവണ മന്ത്രി ആക്കണം എന്ന് ആ ഭാര്യ പറയുന്നു. അഴഗിരിക്ക് ഒരു പ്രത്യേക നിര്‍ദേശം വേറെയും ഉണ്ട്. മരുമകന്‍ ദയാനിധി മാരന്‍ തന്നേക്കാള്‍ ചെറിയ വകുപ്പ് ഭരിച്ചാല്‍ മതി. ആകപ്പാടെ എന്ത് ചെയ്യാന്‍ എന്ന് കരുതി നില്‍ക്കുമ്പോളാണ് പാര്‍ട്ടിയില്‍ കുറച്ചു നേതാക്കന്മാര്‍ എന്തെങ്കിലും തരണേ എന്ന്തൊഴുതു നില്ക്കുന്നു.ലോക്‌സഭയില്‍ ഒറ്റയ്ക്ക് കൂടുതല്‍ സീറ്റ് കോണ്ഗ്രസ് പിടിച്ചതിനാലും തമിള്‍നാട് നിയമസഭയില്‍ പിന്തുണ നല്കുന്നതിനാലും കൂടുതല്‍ ചോദിച്ചാല്‍ ചിലപ്പോള്‍ ഒന്നും കിട്ടാതെ വരും. എന്താ ചെയ്യുക...ഇപ്പോളാണ് കണ്‍ഫ്യൂഷന്‍ തീര്‍ക്കണമേ എന്ന് പാടാന്‍ ശരിക്കും പറ്റിയ ടൈം.. ആരെയേലും വേണ്ടാന്ന് വച്ചാല്‍ വീട്ടില്‍ ചെല്ലത്തില്ല. ദൈവമേ ഇങ്ങനെ ഒരു ഗതി ഒരച്ഛനും വരുത്തല്ലേ...

ഒരിക്കലും നിനച്ചിരിക്കാതെ കൂടുതല്‍ എം പി മാര്‍ ജയിച്ചത്‌ പാരയായത്‌ ഒരു പക്ഷെ കരുണാനിധിക്ക് മാത്രം ആയിരിക്കും. വലിയ പണ്ഡിതനും എഴുത്തുകാരനും പല തവണ മുഖ്യനുമായ ഈ അച്ഛന്‍ എങ്ങനെ എല്ലാവരെയും പിണക്കാതെ കാര്യം നടത്തും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. മക്കളെ രാക്ഷ്ടീയത്തില്‍ കൊണ്ടു വരാന്‍ ഉദേശിക്കുന്ന എല്ലാ നേതാക്കന്മാര്‍ക്കും ഇതൊരു പാഠം ആവട്ടെ. അല്ലെങ്കില്‍ നിങ്ങള്‍ അഞ്ചു അപ്പം അയ്യായിരം പേര്ക്ക് കൊടുക്കുന്ന വിദ്യ പഠിക്കേണ്ടി വരും.

മക്കളെ പിന്ഗാമി ആക്കുന്ന എല്ലാരും പറയുന്ന പുതിയ ന്യായം ഇതാണ് : ഡോക്ടറുടെ മക്കള്‍ ഡോക്ടരാകുന്നില്ലേ എഞ്ചിനീയര്‍ മക്കളെ എഞ്ചിനീയര്‍ ആക്കാന്‍ നോക്കുന്നില്ലേ. പിന്നെ എന്താ എന്ന്. പക്ഷെ പല നേതാക്കന്മാരുടെയും മക്കള്‍ക്ക്‌ അതിനുള്ള യഥാര്‍ത്ഥ കഴിവ് ഉണ്ടോ ?. പോസ്റ്റര്‍ ഒട്ടിക്കാനും മുദ്രാവാക്യം വിളിക്കാനും തല്ലു മേടിക്കാനും നടക്കുന്ന എത്രയോ നല്ല നേതാക്കന്മാര്‍ പാര്‍ട്ടികളില്‍ ഉണ്ട്. അവരെ എല്ലാം തഴഞ്ഞു കൊണ്ടു മക്കളെ മുകളില്‍ കൂടി കൊണ്ടു വന്നു വിഗ്രഹം കണക്കെ തൊഴാന്‍ തയ്യാറാക്കുന്നത് ജനാധിപത്യ മര്യാദക്ക് ഒട്ടും ഭൂഷണം അല്ല. പക്ഷെ ഇന്ത്യ എന്നും ഈ വിഷയത്തില്‍ ഇങ്ങനെ തന്നെ പോകാനാണ് സാധ്യത. കാരണം സിനിമ മടുത്ത സിനിമ താരങ്ങള്‍ പോലും യാതൊരു ഉളുപ്പും ഇല്ലാതെ ഇപ്പോള്‍ രാക്ഷ്ടീയത്തില്‍ ഇറങ്ങി തുടങ്ങിയിരിക്കുന്നു. കക്ഷികള്‍ക്ക് അവരെ മല്‍സരിപ്പിക്കാന്‍ ഒരു മടിയും ഇല്ലതാനും. ജയിച്ചാല്‍ അവരില്‍ പലരും പാര്‍ലമെന്‍റില്‍ ചെല്ലാറില്ല. ഈ കണക്കിന് പോയാല്‍ മിക്കവാറും ഇരുപതു വര്ഷം കഴിയുമ്പോള്‍ ചിലപ്പോ അവാര്‍ഡ്‌ നൈറ്റ്‌ കാണണേല്‍ , പാര്‍ലമന്റ്‌ നടപടികള്‍ കണ്ടാല്‍ മതിയാവും എന്നതാണ് അവസ്ഥ. എന്തായാലും ഇന്ത്യന്‍ രാക്ഷ്ട്രീയത്തില് കരുണാ(നിധി/കര) വിളയാട്ടം ഉണ്ടായികൊണ്ടേ ഇരിക്കും.

മായാജാലം

ജന്മം കടം കൊണ്ട രംഗ വേദി
നിനച്ചിരിക്കാതെ വന്ന വേഷമിത്
തീര്‍ക്കുവാന്‍ ഓടുന്നു അര്‍ത്ഥമറിയാതെ
അല്ലയോ നിങ്ങള്‍ തന്‍ ‍ കാല്‍പ്പാടുകളില്‍ പ്രണാമം

ജീവിതം ഉത്സവ സമാനം ചിലര്‍ക്കായ്‌
കൈപ്പുനീര്‍ കുടിക്കുന്നവര്‍ക്ക് എന്നുമെന്നും
ഉപ്പു രുചി അല്ലയോ മുധുര തരം നാവില്‍
നാവില്‍ അക്ഷരം കോറിയ ഗുരുവിന്‍ വിരലും

വഴി മാറി ഒഴുകും പുഴയായ്‌ എവിടെയോ
പോവല്ലേ സ്വപ്ന സുന്ദര നിമിഷങ്ങളെ
ആളൊഴിഞ്ഞ പൂര പറമ്പില്‍ ചവറുകള്‍
കണക്കെ പോയില്ലേ നിങ്ങളെല്ലാം ദൂരെ

പൊരുതും നമ്മള്‍ പല വേദിയില്‍ ഇന്നും എന്നും
മുനമ്പില്‍ നില്ക്കും പോലെ സൂഷം ഹൊ !
മനസിന്‍ കണ്ണാടിയില്‍ ഞാന്‍ കാണും കാഴ്ചകള്‍
നീയും കാണുന്നു ഇതു മായാജാലം തീര്‍ച്ച

2009 മേയ് 24, ഞായറാഴ്‌ച

ഐ പി എല്‍ : ഷാരുക്, പ്രീതി പിന്നെ മോഡിയും

രണ്ടാം ഐ പി എല്‍ സീസണ്‍ ഇന്നു അവസാനിക്കുകയാണ്. കേന്ദ്ര സര്‍ക്കാരിനെ വെല്ലു വിളിച്ചു കൊണ്ടു സൌത്ത് ആഫ്രിക്ക മത്സരം നടത്താന്‍ തെരഞ്ഞെടുത്ത ലളിത് മോഡി വരാന്‍പോകുന്ന സീസണ്‍ എങ്ങനെയും നടത്തും എന്ന് കൃത്യമായ സന്ദേശം ലോകത്തിനു നല്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീ‌ഗ് മോഡല്‍ മല്‍സരങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് പരീക്ഷിക്കാന്‍ ഉദിച്ച ബുദ്ധി മോഡിക്ക് ഒരു വലിയ കോര്‍പ്പറേറ്റ് പ്രതിച്ഛായ നല്കി എന്നതില്‍ ആര്ക്കും തര്‍ക്കമില്ല. ഐ പി എല്‍ പണത്തിന്റെയും, ചാനല്‍ -പരസ്യ ലോകത്തിന്റെയും വഴി വിട്ട കളികളാല്‍ നിറഞ്ഞു നിന്നെങ്കിലും ഇന്ത്യയിലെ വളര്ന്നു വരുന്ന ഒരു പാടു നല്ല കളിക്കാര്‍ക്ക് അവരുടെ കഴിവുകള്‍ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് രംഗത്ത് കാണിക്കുവാന്‍ ഐ പി എല്‍ അവസരo നല്കി എന്നതില്‍ തര്‍ക്കമില്ല. ലോകം കണ്ട മഹാന്മാരായ ക്രിക്കറ്റ് കളിക്കാര്‍ക്ക് ഒപ്പം ഇന്ത്യയിലെ രണ്‍ജി ട്രോഫി മാത്രം കളിക്കുന്നവര്‍ കളിക്കുന്നത് നല്ല സന്ദേശമാണ് നല്കുന്നത് . വിവിധ ടീമുകളുടെ പ്രകടനം ഒരു പാടു സന്ദേശം മാനേജ്മെന്റ് - കോര്‍പ്പറേറ്റ് ലോകത്തിനു മാതൃകയാക്കാന്‍ നല്‍കുന്നുണ്ട്.

ഇന്ത്യയിലെ പാര്‍ലമന്റ്‌ തിരങ്ങേടുപ്പ് മൂലം മത്സരം കാണാന്‍ കാണികള്‍ ഇല്ലാതെ വന്നപ്പോള്‍ ഒരു ഐഡന്റിറ്റി കാണിക്കാതെ ആരംഭിച്ച ബ്ലോഗ് (http://www.fakeiplplayer.blogspot.com/ ) കൊല്‍കൊത്ത ടീമിന്റെ ഗ്രൌണ്ടിനു പുറത്തെ കളികള്‍ വെളിയില്‍ കൊണ്ടു വന്നു ആളുകളുടെ ശ്രദ്ധ നേടി . പല പ്രമുഖ കളിക്കാരുടെയും നൈറ്റ്‌ ക്ലബ്ബ് പെര്‍ഫോര്‍മന്‍സ് പുറത്തു വന്നതോടെ ബ്ലോഗ് വായനക്കാരുടെ എണ്ണം കൂടി. സത്യം എന്തായാലും അന്തപുര രഹസ്യങ്ങള്‍ അങ്ങാടി പാട്ടായി. മന്ത്രിമാര്‍, രക്ഷ്ട്രീയക്കാര്‍, സിനിമാക്കാര്‍, മറ്റു സ്പോര്‍ട്സ്താരങ്ങള്‍ , സമൂഹത്തിലെ മറ്റു പൊതുജന ശ്രദ്ധ നേടുന്നവര്‍, കോര്‍പ്പറേറ്റ് മുതലാളിമാര്‍ എന്നിങ്ങനെ പ്രമുഖരെല്ലാം ഇങ്ങനെ ആരാണെന്നു പുറത്തു പറയാതെ ബ്ലോഗ് വഴി എഴുതി സത്യങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ ശരിക്കും എന്താണ് രാജ്യത്ത് നടക്കുനതു എന്ന് മനസിലാക്കാന്‍ ജനങ്ങള്ക്ക് കഴിഞ്ഞേനെ. ഐ പി എല്‍ രണ്ടാം സീസണ്‍ നമുക്കു തന്ന പുതിയ ഒരു പരീക്ഷണ മോഡല്‍ ആണോ ഇതു എന്ന് സംശയിക്കുന്നവര്‍ ഉണ്ട്.

കോടികള്‍ മുടക്കിയ ഷാരുക് ഖാന്‍ തന്റെ ടീം ഒരു ബ്ലോഗ് വഴിയെങ്കിലും രണ്ടാം സീസണില്‍ അറിയപെട്ടത്തില്‍ സന്തുഷ്ട്ടനാവും. കാശ് മുടക്കിയാല്‍ മാത്രം പോര , നന്നായി മാനേജ് ചെയ്യാനും പറ്റാത്തവര്‍ക്ക് പറ്റിയ പണിയല്ല ക്രിക്കറ്റ് ടീം കൊണ്ടു നടക്കുക എന്ന് അദേഹം ഈ തവണ മനസിലാക്കി. ഇപ്പോള്‍ അദേഹം കല്യാണ പാര്‍ടികള്‍ക്ക് പോയി ഡാന്‍സ് ചെയ്തു കാശ് സംഭരിക്കുകയാണ് എന്നാണ് വാര്‍ത്തകള്‍. മലയാളത്തിന്റെ സ്വന്തം ശാന്തനല്ലാത്ത ശ്രീശാന്തിന് അവസരം നല്കിയ പ്രീതിയും പെരുവഴിയിലായി. ശ്രീയുടെ മാത്രം കുഴപ്പമല്ല എങ്കിലും ഫിറ്റ്‌ അല്ലാതെ ബൌളിംഗ് ചെയ്തു ലോകത്തെ കഴിവ് കാണിക്കാന്‍ ഇറങ്ങിയ ശ്രീ അടി മേടിച്ചു (ഇത്തവണ മുഖം സംരക്ഷിച്ചു) കൂടുതല്‍ മോശക്കാരനായി. സ്വന്തം കരിയര്‍ നല്ല കഴിവുണ്ടായിട്ടും മോശം പെരുമാറ്റം വഴി ഇങ്ങനെ ഇല്ലാതാക്കുന്നത് മോശം തന്നെ . ഒരു കോമാളി വേഷമായി ശ്രീ സ്വയം മാറിയില്ലേ എന്ന് സംശയിക്കാത്ത ഒരു മലയാളി പോലുമില്ല എന്ന് വേണം കരുതാന്‍. നല്ല ഒരു കൂട്ടം ചെറുപ്പക്കാര്‍ ഉണ്ടായിട്ടും ചാമ്പ്യന്‍സ് ടീമിനെ നയിക്കാന്‍ ഷെയിന്‍ വോര്ന്‍ ഇത്തവണ പരാജയപെട്ടു. സ്ഥിരതയുള്ള പ്രകടനത്തിന് നല്ല ഹാര്‍ഡ് വര്ക്ക് തന്നെ വേണ്ടി വരും എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു . ടീം വര്ക്ക് കളിക്കളത്തില്‍ കൊണ്ടുവരാന്‍ മറന്ന മുംബൈ ടീം സച്ചിനും ജയസുര്യയും ഉണ്ടായിട്ടും കര പറ്റിയില്ല.

പരാജയത്തില്‍ നിന്നും ഊര്‍ജം ഉള്‍കൊണ്ട ഡെക്കാന്‍ , ബാംഗ്ലൂര്‍ ടീമുകള്‍ നല്ല ടീമുകളായ ഡല്ഹി, ചെന്നൈ തുടങ്ങിയവരെ തോല്‍പ്പിച്ച് മറ്റുള്ളവര്‍ക്ക് നല്ല ഒരു വര്‍ക്കിംഗ്‌ മോഡല്‍ കാണിച്ചു കൊടുത്തു. ഐ പി എല്‍ ലോകത്തില്‍ എല്ലാവര്‍ക്കും ഞെട്ടല്‍ സമ്മാനിച്ച്‌ കൊണ്ടു ഫൈനലില്‍ എത്തി നില്ക്കുന്നു. തോല്‍വികള്‍ എന്നും വടക്കന്‍ വീരഗാധയിലെ ചന്തുവിനെ പോലെ ജീവിതത്തില്‍ കണ്ടവര്‍ നിരാശ പെടണ്ട . ദെ ഇവരെ കണ്ടോ.. വിജയം എവിടെയോ പടിവാതുക്കല്‍ നില്‍പ്പുണ്ട്‌. ഒന്നു ശ്രദ്ധിച്ചാല്‍ മതി...ഒരു പക്ഷെ നമ്മള്‍ സാധാരണകാര്‍ക്ക്‌ ഐ പി എല്‍ നല്കുന്ന ഏക സന്ദേശം അത് മാത്രം ആവും..