2009 മേയ് 21, വ്യാഴാഴ്‌ച

നിങ്ങള്‍ തിരുത്തുക.

ഇന്ത്യന്‍ രാക്ഷ്ട്രീയത്തിലെ ഒരു പരീക്ഷണകാലം മറ്റൊരു ഗവണ്മെന്റ് രൂപികരിക്കുമ്പോള്‍ പിന്നിടുകയാണ്. ഓരോ പ്രാവശ്യവും ജനാധിപതിയതിന്റെ മാറ്റ് കൂടി വരുന്നു. എല്ലാ കക്ഷികളെയും ജനം നന്നായി വിലയിരുത്തി വോട്ട് ചെയ്തു. എന്തെല്ലാം വില കൊടുത്തു വാങ്ങിയാലും കോടി കണക്കിന് വരുന്ന ജനങളുടെ മനസ് വാടകയ്ക്ക് കിട്ടില്ല എന്ന് പല പ്രമുഖരും ഈ തവണ ഒന്നും കൂടി മനസിലാക്കി. ഇതെല്ലാം ഒരു നിഷ്പക്ഷമായ കണ്ണിലുടെ കാണുമ്പൊള്‍ പലതും നേതാക്കന്മാര്‍ക്ക് മാത്രം മനസിലാകുന്നില്ലേ എന്ന് സംശയം തോന്നുക സ്വാഭാവികം. കേരളത്തിലും കണ്ണടച്ച് ഉറക്കം നടിക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി കിട്ടി. അതും വലിയ ശക്തി കേന്ദ്രങ്ങളില്‍ പോലും. അതിന്റെ കാരണങ്ങള്‍ ചിലപ്പോള്‍ അമേരിക്ക , പ്രതിലോമ ശക്തികള്‍, പാര്ട്ടി വിരുദ്ധര്‍ , മാധ്യമങള്‍ തുടങ്ങി ആരുടെയെങ്കിലും പേരില്‍ കെട്ടി വച്ചാലും ഞെട്ടണ്ട. കാരണം കുഴല്‍ എത്ര ശ്രമിച്ചാലും വാലും കൂടി തല്പരിയം കാട്ടണ്ടേ ?.

മൂന്നു വര്‍ഷങ്ങള്‍ക്കു മുമ്പു കേരളജനത വലിയ പ്രതീക്ഷകള്‍ മനസ്സില്‍ വച്ചു കൊണ്ടാണ് ഇടതു പക്ഷത്തെ അധികാരത്തില്‍ കൈ പിടിച്ചു കയറ്റിയത്. ഇന്നു എതിര്‍ക്കുന്ന കത്തോലിക്കാ സഭ പോലും അന്ന് വളരെ പ്രകടമായ രീതിയില്‍ ഇടതിനെ സഹായിച്ചതിന്റെ കൂടി വെളിച്ചത്തിലാണ് അന്ന് നൂറു സീറ്റ് ലഭിച്ചത്. പക്ഷെ തുടര്‍ന്ന് കണ്ടത് അതി ശക്തമായ ഉള്‍ പാര്ട്ടി പോരാട്ടമാണ്. വിഭാഗിയത കോണ്ഗ്രസ് ഗ്രൂപ്പ് രക്ഷ്ട്രീയത്തെ പോലും തോല്‍പ്പിച്ച് കൊണ്ടു മുന്നേറി. തല തിരിഞ്ഞ പല തീരുമാനങളും മന്ത്രി ബേബി മുന്‍പോട്ടു കൊണ്ടു വന്നു. അതില്‍ പലതും കേരളത്തെ പിന്നോട്ട് കൊണ്ടുപോകുന്ന തരത്തിലായിരുന്നു എന്ന് പിന്നെ തെളിഞ്ഞു വന്നു. കോടതി മിക്കവാറും എല്ലാ കേസും സര്‍ക്കാരിനു എതിരായി വിധി പറഞ്ഞു. അപ്പോഴേക്കും പൊതു സമൂഹത്തിന്റെ വെറുപ്പ്‌ നേടി സര്‍ക്കാര്‍ അനുഭവിച്ചു തുടങ്ങി. മന്ത്രി സുധാകരന്‍ പലപ്പോഴും വിളിച്ചു പറഞ്ഞ പല വിഷയങ്ങളും ഭാഷയുടെ നിലവാരം കൊണ്ടു അവഗണിക്കപ്പെട്ടു. മന്ത്രി ആകുമ്പോള്‍ കുറച്ചു കൂടി നന്നായി വിഷയങ്ങള്‍ കേരളത്തിലെ പൊതു സമൂഹത്തിന്റെ മുമ്പില്‍ കൊണ്ടു വന്നു അവതരിപ്പിക്കണം എന്ന് സുധാകരന്‍ മറന്നു. പല നല്ല പുതിയ വികസന പരിപാടികളും (സ്മാര്ട്ട് സിറ്റി, ഐ ടി പാര്‍ക്കുകള്‍ , ഫാക്ടറി സംരംഭകള്‍ ) തകിടം മറിഞ്ഞു. വി എസ് അച്ചുതാന്ദന്‍ ഒരു മാറ്റം കൊണ്ടു വരും എന്ന് അമിതമായി വിശ്വസിച്ചിരുന്ന ആര്ക്കും അത് പൂര്‍ണമായി കിട്ടിയില്ല. പാര്ട്ടി ചട്ട കൂടില്‍ നിന്നു കൊണ്ടു വീര്‍പ്പു മുട്ടുന്ന മുഖ്യനെ ഞങ്ങള്‍ നിസഹായനായി കണ്ടു. അങ്ങനെ നില്‍ക്കുമ്പോള്‍ ദെ വരുന്നു പാര്ട്ടി മുഴുവന്‍ കൈ പിടിയില്‍ നിര്‍ത്തിയ സെക്രട്ടറിയുടെ ലാവ്‌ലിന്‍ കേസ്. തെളിവ് ഉണ്ടെന്നു സി ബി ഐ . ഇല്ലെന്നു പാര്ട്ടി. സംശയത്തിന്റെ മുനയുള്ള -മണമുള്ള പ്രയോഗങ്ങള്‍ സി എം വക. ആകെ പുക പടലം . കോടതിയില്‍ കേസ് പോകാതിരിക്കാന്‍ കൊണ്ടു പിടിച്ച ശ്രമങ്ങള്‍. പൊതു ജന ശ്രദ്ധ തിരിക്കാന്‍ മുന്നണിയില്‍ പൊടി പൂരം പ്രശ്നങ്ങള്‍. ഒരിക്കലും ജയിക്കാത്ത സീറ്റ് പിടിച്ചു പറിക്കുന്ന നാടകം വരെ നടന്നു കേരളത്തില്‍. ഒരു പാര്‍ട്ടിക്ക് വര്‍ഗീയത ഉണ്ടോ ഇല്ലയോ എന്ന് എല്ലാവരും കൂടി സ്കാന്‍ ചെയ്തു. ഇതു മുഴുവന്‍ കണ്ടു മടുത്ത ജനങ്ങള്‍ കിട്ടിയ ഉടനെ കിട്ടിയ ഏക അവസരം ഒട്ടും പാഴാക്കിയില്ല. വോട്ടിംഗ് യന്ത്രത്തില്‍ അതിന്റെ ബട്ടണ്‍ പൊട്ടുന്ന പോലെ ആഞ്ഞു കുത്തി. പെട്ടി തുറന്നപ്പോ മേല്‍ പറഞ്ഞ മുന്നണി പൊട്ടി. ഇപ്പൊ ചര്‍ച്ചകള്‍ നടക്കുകയാണ്. എന്ത് കൊണ്ടു തോല്‍വി സംഭവിച്ചു എന്ന് കണ്ടു പിടിക്കാന്‍. ഏതാണ്ട് മൂന്ന് ദിവസമെങ്കിലും വേണം കാരണം കണ്ടു പിടിക്കാന്‍ എന്നാണ് കേള്‍ക്കുന്നത്. കാരണം സോവിയറ്റ് യുനി‌യന്‍ തകര്ന്നപ്പോ കാരണം കണ്ടു പിടിക്കാന്‍ ഉപയോഗിച്ച ഒരു മൈക്രോസ്കോപ്‌ കൊണ്ടു വരുന്നുണ്ടത്രേ. എന്താ പറയുക ?.

പൊതു ജനം ഈ കളികള്‍ ഒന്നും കാണാന്‍ ഇഷ്ട്ടപെടില്ല. അത് പ്രതിപക്ഷമായാലും ഭരണ പക്ഷമായാലും അവര്ക്കു വിത്യാസം ഇല്ല. നല്ല ജനക്ഷേമകരമായ പദ്ധതികള്‍ വരട്ടെ. ഈ ഞങള്‍ തന്നെ കൈ അടിക്കും. ഈ ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ സമയത്തു ഗള്‍ഫ്‌ നാടുകളില്‍ നിന്നും പ്രവാസികള്‍ പലരും നാട്ടിലേക്കു തിരിച്ചു വരികയാണ്‌. കേരളത്തിന്റെ അടിത്തറ തന്നെ പ്രവാസികളുടെ പണമാണ് എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തൊഴില്‍ പ്രശ്നങ്ങള്‍ ഐ ടി വ്യവസായത്തെ വരെ ബാധിച്ചു. ഇത്രയും ഗുരുതരമായ പല പ്രശ്നങ്ങള്‍ കിടക്കുമ്പോള്‍ ജനങളെ മണ്ടന്മാര്‍ ആക്കിയാല്‍ അവര്‍ വെറുതെ വിടുമോ ? അതിനാല്‍ തോല്‍വിയുടെ കാരണങള്‍ തപ്പി നടക്കേണ്ട കാരിയമില്ല. അത് പകല്‍ പോലെ ഞങ്ങള്ക്ക് കാണാം. ആര് നല്ലത് ചെയ്താലും ഭൂരിഭാഗം ജനങളും പാര്ട്ടി മറന്നു വോട്ട് ചെയ്യും. അതിന് ജാതി മത വര്‍ഗ ഭേദമില്ല. നിങ്ങള്ക്ക് അല്‍പ്പം സമയം തിരുത്താന്‍ കിട്ടും ...ഇല്ലെങ്കില്‍ രണ്ടു വര്ഷം കഴിയുമ്പോള്‍ വീണ്ടും കാരണം കണ്ടു പിടിക്കാന്‍ സമയം തരും. അത് പക്ഷെ അഞ്ചു വര്‍ഷത്തേക്ക് ആയിരിക്കുമെന്ന് മാത്രം...കാരണം വേല വേലായുധന്റെ അടുത്ത് വേണ്ട എന്ന് ഞാന്‍ ഉള്‍പെടുന്ന പൊതുജനം പറയുന്നു.

മാര്ക്സിസ്റ്റ് ആചാര്യന്‍ പറഞ്ഞിട്ടുണ്ട് : മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം ആണെന്ന്. അതിനാല്‍ മാറ്റം സ്വീകരിക്കുക.