2009 മേയ് 28, വ്യാഴാഴ്‌ച

രാജവാഴ്ച

മoഗളം പത്രം പ്രസിദ്ധികരിച്ച ( റിപ്പോര്ട്ട് :കെ . എന്‍ അശോക്‌ ) ഒരു വാര്ത്താ വായിക്കാത്ത ആളുകള്‍ കാണുക. അടുത്ത ജന്മത്തിലെങ്കിലും ഒരു മന്ത്രി ആകാന്‍ പ്രാര്‍ത്ഥിക്കുക.

നേതാക്കളുടെ കാലുപിടിച്ചും ലോബീയിംഗ്‌ നടത്തിയുമൊക്കെ ഒരു സഹമന്ത്രി സ്‌ഥാനമെങ്കിലും ഒപ്പിച്ചെടുത്താല്‍ അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ ഡല്‍ഹിയില്‍ രാജവാഴ്‌ച തന്നെ ഇവരെ കാത്തിരിക്കുന്നു. അത്രയേറെ ആനുകൂല്യങ്ങളും സര്‍വ സന്നാഹങ്ങളുമാണ്‌ മന്ത്രിമാര്‍ക്ക്‌ ഇന്ത്യന്‍ സര്‍ക്കാര്‍ അനുവദിക്കുന്നത്‌. ജനസേവനത്തിനായി ലഭിക്കുന്ന സൗജന്യങ്ങളും പറ്റി അടുത്ത അഞ്ചു വര്‍ഷത്തേക്ക്‌ കുശാല്‍. വകുപ്പു സെക്രട്ടറിമാരോടു തുല്യപ്പെടുത്തിയാണ്‌ മന്ത്രിമാര്‍ക്ക്‌ ശമ്പളം നിശ്‌ചയിച്ചിട്ടുള്ളതെങ്കിലും ക്ഷാമബത്ത, യാത്രാ ബത്ത ഉള്‍പ്പെടെ കൂട്ടിക്കഴിയുമ്പോള്‍ ഒരു മാസം ഒരുലക്ഷത്തിനു മേലാണ്‌ മന്ത്രിമാരുടെ ശമ്പളം. എം.പിമാര്‍ക്കുള്ള മണ്ഡല ബത്തയായ 20,000 രൂപ ഇതിനു പുറമെ കിട്ടും. ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്ക്‌ 16 പേരെയും സഹമന്ത്രിമാര്‍ക്ക്‌ 13 പേരെയുമാണ്‌ സഹായികളായി അനുവദിക്കുന്നത്‌. ഇവര്‍ക്കുള്ള ശമ്പളം സര്‍ക്കാര്‍ നല്‍കും. മന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി സിവില്‍ സര്‍വീസുകാരനാകണമെന്നാണ്‌ ചട്ടങ്ങള്‍ അനുശാസിക്കുന്നത്‌. ഇദ്ദേഹത്തിന്‌ വകുപ്പു സെക്രട്ടറിയുടെ അതേ പദവിയും ശമ്പളവും തന്നെ ലഭിക്കും. ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്ക്‌ പ്രൈവറ്റ്‌ സെക്രട്ടറിക്കു പുറമെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി (ഒ.എസ്‌.ഡി), അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി, അസി. പ്രൈവറ്റ്‌ സെക്രട്ടറി, ഫസ്‌റ്റ് പി.എ, സെക്കന്റ്‌ പി.എ, യു.ഡി ക്ലാര്‍ക്ക്‌, എല്‍.ഡി ക്ലാര്‍ക്ക്‌, മെസഞ്ചര്‍, മൂന്ന്‌ പ്യൂണുമാര്‍ തുടങ്ങിയവരെ ലഭിക്കും. നാട്ടിലും ഡല്‍ഹിയിലും ഓരോ വാഹനവും സൗജന്യ പെട്രോളും മന്ത്രിമാര്‍ക്കുണ്ട്‌. ഔദ്യോഗിക ആവശ്യത്തിനും സ്വകാര്യ ആവശ്യത്തിനും ഓരോ ഡ്രൈവര്‍മാരെയും നിയമിക്കാം. തോട്ടക്കാരനെയും ബാര്‍ബറെയുമൊക്കെ ഈ കൂട്ടത്തില്‍ ഉള്‍പ്പെടുത്തി ഒപ്പിച്ചെടുക്കുന്ന മന്ത്രിമാരുമുണ്ട്‌. പ്രൈവറ്റ്‌ സെക്രട്ടറിക്കും പ്രത്യേക വാഹനവും ഡ്രൈവറെയും ലഭിക്കും. ഇവര്‍ക്ക്‌ ശമ്പളം നല്‍കുന്നത്‌ സര്‍ക്കാര്‍ കണക്കില്‍ ശമ്പള സ്‌കെയില്‍ അനുസരിച്ചാണ്‌. സഹമന്ത്രിമാര്‍ക്ക്‌ ഒ.എസ്‌.ഡിയെ കിട്ടില്ല. എന്നാല്‍ ഏതെങ്കിലും രണ്ടു പദവികള്‍ സറണ്ടര്‍ ചെയ്‌താല്‍ ഒ.എസ്‌.ഡിയെ ലഭിക്കും. ഡല്‍ഹി പോലീസില്‍ നിന്ന്‌ മൂന്നു പേര്‍ ഊഴമിട്ട്‌ പ്രൈവറ്റ്‌ സെക്യൂരിറ്റി ഓഫീസറായി എപ്പോഴും മന്ത്രിക്കൊപ്പമുണ്ടാകും. സംസ്‌ഥാനങ്ങളിലെത്തിയാല്‍ ഈ ചുമതല അതാത്‌ നാട്ടിലെ പോലീസുകാര്‍ക്കാണ്‌.

ഡല്‍ഹിയുടെ ഹൃദയ ഭാഗമായ ല്യൂട്ട്യന്‍സ്‌ മേഖലയില്‍ വമ്പന്‍ ബംഗ്ലാവാണ്‌ മന്ത്രിമാരെ കാത്തിരിക്കുന്ന പ്രധാന ആകര്‍ഷണം. എല്ലാ ക്യാബിനറ്റ്‌ മന്ത്രിമാര്‍ക്കും മിക്ക സഹമന്ത്രിമാര്‍ക്കും എട്ടോളം മുറികളും അതിനൊത്ത ചുറ്റുപാടുമുള്ള ഈ ബംഗ്ലാവുകള്‍ ലഭിക്കും. ഘടകകക്ഷികളും സമ്മര്‍ദ്ദ തന്ത്രക്കാരുമൊക്കെ പിടിമുറുക്കുന്നതോടെ സഹമന്ത്രിമാരുടെ എണ്ണം വര്‍ധിക്കുന്നതു കൊണ്ട്‌ ചില 'ഹതഭാഗ്യര്‍'ക്കു മാത്രമാണ്‌ ഇവിടെ വീടു ലഭിക്കാതെ ഫ്‌ളാറ്റുകളിലേക്ക്‌ ഒതുങ്ങേണ്ടി വരുന്നത്‌. നാലു മുറികളുള്ള ഫ്‌ളാറ്റുകളാണ്‌ ഇവ. പ്രത്യേക സുരക്ഷാ ഭീഷണിയൊന്നുമില്ലെങ്കിലും വീടിനു മുമ്പില്‍ കൂട്ടിലടച്ച്‌ തോക്കുമായി സുരക്ഷാ ഭടന്‍ ഏതുനേരവും കാവലുണ്ടാവും. ചെറിയ ഭീഷണികളുള്ള മന്ത്രിമാര്‍ക്കാണെങ്കില്‍ കുറഞ്ഞത്‌ രണ്ട്‌ പോലീസ്‌ ജീപ്പെങ്കിലും വീടിനു മുന്നില്‍ പാര്‍ക്കു ചെയ്‌തിട്ടുമുണ്ടാകും.വര്‍ഷത്തില്‍ 48 തവണ മന്ത്രിമാര്‍ക്ക്‌ തനിച്ചും 12 തവണ കുടുംബത്തോടൊപ്പവും വിമാനത്തില്‍ സൗജന്യമായി ബിസിനസ്‌ ക്ലാസില്‍ യാത്ര ചെയ്യാം. എന്നാല്‍ ഔദ്യോഗികവും അത്യാവശ്യവുമായ കാര്യങ്ങളുടെ പേരില്‍ വര്‍ഷത്തില്‍ നൂറിലേറെ പ്രാവശ്യം വിമാനത്തില്‍ യാത്ര ചെയ്യുന്ന മന്ത്രിമാരുമുണ്ട്‌. കൂടെയുള്ള സഹായി താഴ്‌ന്ന ക്ലാസില്‍ ഇരിക്കണമെന്നേയുള്ളൂ. ട്രെയിനുകളിലും മന്ത്രിക്കും കുടുംബത്തിനും ഫസ്‌റ്റ് ക്ലാസ്‌ യാത്ര സൗജന്യമാണ്‌. ഫര്‍ണിച്ചറുകള്‍, വൈദ്യുതി ഉപകരണങ്ങള്‍, വീടു മോടി പിടിപ്പിക്കല്‍ എന്നിവയൊക്കെ സൗജന്യ നിരക്കിലാണ്‌. ക്യാബിനറ്റ്‌ മന്ത്രിക്ക്‌ ഇതിനായി രണ്ടര ലക്ഷം രൂപയും സഹമന്ത്രിക്ക്‌ രണ്ടു ലക്ഷവുമാണ്‌ കിട്ടുക. യഥാര്‍ഥ തുക കണക്കാക്കിയാല്‍ ഇത്‌ കോടികള്‍ വരും. ഇഷ്‌ടം പോലെ ഉപയോഗിക്കാവുന്ന ഫോണാണ്‌ മന്ത്രിയായാലുള്ള മറ്റൊരു ആകര്‍ഷണം. മൂന്നു ഫോണ്‍ വീതം ഓഫീസിലും വീട്ടിലും ഉണ്ടാവും. ഇതില്‍ ഓരോ ഫോണില്‍ വീതം എസ്‌.ടി.ഡി, ഐ.എസ്‌.ഡി സൗകര്യവും. വിളികള്‍ സൗജന്യവും പരിധിയില്ലാത്തതുമാണ്‌. മന്ത്രിക്കും കുടുംബത്തിനും സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ സൗജന്യമാണ്‌. മന്ത്രിയുടെ ചികിത്സ മാത്രമാണെങ്കില്‍ ഏത്‌ ആശുപത്രിയില്‍ ആയാലും സര്‍ക്കാര്‍ തന്നെ മുഴുവന്‍ ചെലവും വഹിക്കും. വിദേശ യാത്രയില്‍ ഭാര്യയെ അല്ലെങ്കില്‍ ഭര്‍ത്താവിനെയും ഒരു സഹായിയേയും കൊണ്ടു പോകാം. വിദേശ യാത്ര സര്‍ക്കാര്‍ ചെലവിലാകണമെങ്കില്‍ ഔദ്യോഗിക പരിപാടിയാകണമെന്നതു കൊണ്ട്‌ സ്വകാര്യ യാത്രകളും ഔദ്യോഗികമാക്കി മന്ത്രിമാര്‍ 'സ്വന്തം' ചെലവു കുറയ്‌ക്കുന്നു. (കടപാട് : മംഗളം ഡെയിലി )

2 അഭിപ്രായങ്ങൾ:

  1. മന്ദ ബുദ്ധികളായ പൌരന്മാരാണല്ലോ നമ്മള്‍...

    മറുപടിഇല്ലാതാക്കൂ
  2. കൊള്ളാം സര്‍. സാറിന്‌ ഒരു ബ്ലോഗ് ഉണ്ടെന്ന് ഇപ്പോഴാണ്‌ അറിയുന്നത്. ഇംഗ്ലണ്ടിലെ ജീവിതം ഒക്കെ എങ്ങനെ പോകുന്നു? ... (ബാബു മാത്യു - സാറിന്റെ ഒരു പഴയ എസ്. ജെ. സി. ഈ. ടി. സ്റ്റുഡന്റ്. 03/CS. - http://www.kottayamtoday.blogspot.com/ )

    മറുപടിഇല്ലാതാക്കൂ